ഫ്രഞ്ച് ഓപൺ; സബലങ്ക ക്വാർട്ടറിൽ വീണു

പാരിസ്: വൻ വീഴ്ചകൾ കണ്ട ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂർണമെന്റിൽ മറ്റൊരു അട്ടിമറി. ടോപ് സീഡും കിരീട പ്രതീക്ഷയുമായിരുന്ന അരീന സബലങ്ക ക്വാർട്ടർ ഫൈനലിൽ പുറത്തായി. വനിത സിംഗ്ൾസ് മത്സരത്തിൽ റഷ്യക്കാരിയും 25ാം സീഡുമായ ഡയാന ഷ്നൈഡറാണ് ബെലറൂസ് താരത്തെ മറിച്ചിട്ടത്. സ്കോർ: 3-6, 7-5, 6-0. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു സബലങ്കയുടെ കീഴടങ്ങൽ. ഇതോടെ വനിത സെമി ഫൈനൽ ചിത്രം തെളിഞ്ഞു. വ്യാഴാഴ്ച നടക്കുന്ന മത്സരങ്ങളിൽ റഷ്യയുടെ മിറ ആൻഡ്രീവയെ യുക്രെയ്നിന്റെ മാർട്ട കോസ്റ്റ്യുക്കും ഡയാന ഷ്നൈഡറെ പോളണ്ടിന്റെ മജ ച്വാലിൻസ്കയും നേരിടും.
അതേസമയം, പുരുഷ സിംഗ്ൾസ് ക്വാർട്ടറിൽ ബ്രസീലിന്റെ ജോവോ ഫോൺസെക്കയും വീണു. മൂന്നാം റൗണ്ടിൽ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിനെ അട്ടിമറിച്ച ഫോൺസെക്കയെ അവസാന നാലിലേക്കുള്ള വഴിയിൽ ചെക് റിപബ്ലിക് താരം ജാകൂബ് മെൻഷിക് മടക്കി. സ്കോർ: 6-4, 6-3, 7-6 (3). വെള്ളിയാഴ്ചത്തെ സെമിയിൽ ജർമൻ സൂപ്പർ താരം അലക്സാൻഡർ സ്വരേവാണ് മെൻഷികിന്റെ എതിരാളി.
