‘മുസ്ലിംകളില്ലാത്ത നാടുകൾക്ക് എന്തിന് മുസ്ലിം പേര്?’; 11 ഗ്രാമങ്ങളുടെ പേരുമാറ്റി മധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ: ഒരൊറ്റ പ്രഖ്യാപനത്തിലൂടെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മാറ്റിയത് 11 മുസ്ലിം സ്ഥലപ്പേരുകൾ. സംസ്ഥാനത്തെ ഷാജാപൂർ ജില്ലയിലുള്ള സ്ഥലങ്ങളുടെ പേരുകളാണ് തിരുത്തിയത്. ജനുവരി 12ന് കാലാപീപ്പലിൽ നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കവെയാണ് സ്ഥലങ്ങളുടെ മുസ്ലിം നാമങ്ങൾക്ക് പകരം ഹിന്ദു പേരുകൾ നൽകുന്നതായി മോഹൻ യാദവ് പ്രഖ്യാപിച്ചത്.Muslim
മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ഇല്ലാത്ത ഗ്രാമങ്ങൾക്ക് എന്തിനാണ് മുസ്ലിം നാമങ്ങളെന്നായിരുന്നു മോഹൻ യാദവിന്റെ ചോദ്യം. മുഹമ്മദ് എന്ന് പേരുള്ള ആരും ഗ്രാമത്തിൽ ഇല്ലാത്തപ്പോൾ പിന്നെന്തിന് ‘മുഹമ്മദ്പൂർ മച്ചനാഈ’ എന്ന് ഗ്രാമം അറിയപ്പെടണമെന്ന് അദ്ദേഹം ചോദിച്ചു. അതിനാൽ ഇനിമുതൽ മോഹൻപൂർ എന്ന പേരിലാകും ഗ്രാമം അറിയപ്പെടുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
ഗ്രാമീണരുടെ വികാരവും പ്രാദേശിക ജനപ്രതിനിധികളുടെ ആവശ്യവും പരിഗണിച്ചാണ് ഗ്രാമങ്ങളുടെ പേരുകൾ മാറ്റിയതെന്ന് മോഹൻ യാദവ് പറഞ്ഞു. ചില പേരുകൾ മുഷിച്ചിലുണ്ടാക്കുന്നുവെന്ന് ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ അവ മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നു മനസിലാക്കിയാണു നടപടിയെന്നും മോഹൻ യാദവ് കൂട്ടിച്ചേർത്തു.
ധബ്ല ഹുസൈൻപുർ, ധബ്ല റാം ആയും, ഘട്ടി മുഖ്തിയാർപൂർ ഘട്ടി ആയും, ഹാജിപൂർ ഹീരാപൂർ ആയും ഖലീൽപൂർ രാംപൂർ ആയും പേരുമാറ്റിയിട്ടുണ്ട്. മുസ്ലിം സ്വഭാവമുള്ള പേരുകൾക്ക് മാത്രമാണ് തിരുത്ത്. കഴിഞ്ഞയാഴ്ചയും ഇത്തരത്തിൽ ഉജ്ജയിനിലെ മൂന്ന് ഗ്രാമങ്ങളുടെ പേര് മോഹൻ യാദവ് മാറ്റിയിരുന്നു. ആകെ 14 ഗ്രാമങ്ങളുടെ പേരാണ് മോഹൻ യാദവ് അധികാരത്തിലേറിയ ശേഷം മാറ്റിയത്. പൊതുജനതാത്പര്യാർഥമാണ് നടപടിയെന്നാണ് ബിജെപി നേതാവിന്റെ വിശദീകരണം.