ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ്
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണമെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ പൊലീസ് ഓഫിസര്‍ അനില്‍കുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് ചെറുകുളത്ത് വെച്ചാണ് ആക്രമണം നടന്നത്. ആറു പേര്‍ക്കെതിരെ ഏലത്തൂര്‍ പൊലീസ് കേസെടുത്തു.
അനില്‍കുമാറും കുടുംബവും കാറില്‍ വേങ്ങേരിയിലേക്ക് യാത്ര പോയുന്ന വഴിയാണ് ആക്രമണം നടന്നത്. ചെറുകുളത്ത് വെച്ച് എതിരെ മറ്റൊരു വാഹനം വന്നപ്പോഴുണ്ടായ ബ്ലോക്കിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്. ബ്ലോക്കില്‍ നിന്നൊഴിവാകാന്‍ വേണ്ടി പിന്നിലുള്ള വാഹനങ്ങള്‍ പിറകോട്ടെടുക്കാന്‍ ആവശ്യപ്പെട്ടതോടെ ആറംഗ മദ്യപസംഘം അനില്‍കുമാറിനെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച മകളെ കടന്നുപിടിക്കുകയും വസ്ത്രം വലിച്ചുകീറിയതായും എഫ്.ഐ.ആറില്‍ പറയുന്നു. മകളുടെ ഒരു പവന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച് കൊണ്ടുപോയെന്നും പരാതിയിലുണ്ട്. കൊള്ളിയേരിതാഴം പ്രജിത്, ബദിരൂർ സലീഷ് എന്നിവരുൾപ്പെടെ ആറു പേർക്കെതിരെയാണ് എലത്തൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. എലത്തൂര്‍ എസ്.ഐ വിജയനാണ് അന്വേഷണച്ചുമതല. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
